ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Tuesday, August 23, 2022

മാക്ക

മാക്ക 
ആറോല പണിയക്കോളനിയിലെ മാക്ക മറ്റു പണിയസ്‌ത്രീകെളേപ്പാലെ നാണംകുണുങ്ങിയല്ല. പക്ഷേ അവര്‍ക്കും പുറേമനിന്നുള്ളവരെ കാണുന്നത്‌ തീരെ ഇഷ്‌ടമല്ല. എല്ലാവേരാടും ദേഷ്യവും പരിഭവവുമാണ്‌. "എനക്ക്‌ ആരേം കാണണ്ട. കണ്ടിട്ട്‌ എന്താക്കാനാ? ബാക്കീള്ളതും കൂടി കൊണ്ടാവാനോ!' കനത്ത ശബ്‌ദത്തില്‍ അകത്തെ ഇരുട്ടുമുറിയില്‍ നിന്ന്‌ അവര്‍ മുറുമുറുത്തു. എത്ര നിര്‍ബന്ധിച്ചിട്ടും പുറത്തുവരാനോ എന്നെ അകത്തു കയറ്റാനോ അവര്‍ തയ്യാറായില്ല. കോളനിയിലെ പതിവു മെഡിക്കല്‍ ക്യാമ്പിനായി ചെന്നതായിരുന്നു.
വാളാട്‌-മാനന്തവാടി റോഡില്‍നിന്ന്‌ മൂന്നു കിലോമീറ്ററിലധികം ഉള്ളിലേക്ക് ചെല്ലണം ആറോല പണിയ കോളനിയിെലത്താന്‍. ഏതാണ്ട്‌ ഒരുകിേലാമീറ്റര്‍ ദൂരം വീതി കുറഞ്ഞതെങ്കിലും ടാറിട്ട വഴിയുണ്ട് . പിന്നീടങ്ങോട്ട്‌ വഴിക്ക്‌ വീതി കുറഞ്ഞു കുറഞ്ഞു വരുന്നു. കണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘടമായ വഴിയിലൂടെയുള്ള യാത്ര കഠിനം. വണ്ടിയുടെ അടി ഇടിക്കും. അതിനാല്‍ ഓട്ടോറിക്ഷക്കാര്‍ വിളിച്ചാല്‍ വരാന്‍ മടിക്കും.
കുത്തനെയുള്ള കയറ്റം കയറി തെന്നിത്തെറിച്ച വഴിയിലൂടെ ഞങ്ങള്‍ കോളനിയിലെത്തിയപ്പോള്‍ മുറ്റത്തുണ്ടായിരുന്നവര്‍ ഓടി അകത്തുകയറി. പണിയരുടെ പൊതുസ്വഭാവം! ക്ലിനിക്കിന്റെ സമീപത്തുള്ള അക്ഷയ സെന്ററില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പണിയ പെണ്‍കുട്ടികള്‍ വരുമായിരുന്നു. ഒരാള്‍ പ്ലസ്‌ ടു കഴിഞ്ഞവള്‍. മറ്റെയാള്‍ ബി എ രണ്ടു വര്‍ഷം പഠിച്ചവള്‍. അവര്‍ രണ്ടുപേരും ഒപ്പം പഠിക്കുന്ന മറ്റുകുട്ടികളുമായി ഇടപഴകാറില്ല. രണ്ടുമാസത്തെ കഠിനശ്രമം കൊണ്ടാണ്‌ അവരെന്നോട്‌ ഇണങ്ങിയത്‌. വിദ്യാഭ്യാസമുള്ളവരുടെ സ്ഥിതി പോലും അതാവുമ്പോൾ മറ്റുള്ളവരുടെ കാര്യം പറയാനില്ലല്ലോ.
മരുന്നുകള്‍ പുറെത്തടുത്തു വയ്‌ക്കുമ്പോള്‍ ഓരോരുത്തരായി പതുക്കെ പുറത്തുവന്നു തുടങ്ങുമെന്ന്‌ മുന്‍ അനുഭവങ്ങളില്‍നിന്ന്‌ പഠിച്ചിരുന്നു. തമ്മില്‍ ഭേദമായി വൃത്തിയുണ്ടെന്നു തോന്നിയ ഒരു കുടിലിന്റെ മുറ്റത്ത്‌ മേശയും കസേരയും നിരത്തി, മരുന്നുകള്‍ മേശപ്പുറത്ത്‌ എടുത്തു വയ്‌ക്കുന്നതിനിടെ പ്രായം ചെന്ന നമ്പി മൂപ്പനുമായി സംസാരിക്കാന്‍ ശ്രമിച്ചു. മൂപ്പന്‌ തീരെ ചെവി കേള്‍ക്കില്ല. അപ്പോഴേക്കും അവിടെയും ഇവിടെയുമായി ഓരോരുത്തര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുറച്ചുസമയത്തിനുള്ളില്‍ അവരെന്നെ കൂട്ടത്തിലൊരാളായി അംഗീകരിച്ചു. പരിശോധന നടക്കുമ്പോള്‍ ഒരു കുടിലിനകത്തുനിന്ന്‌ ഉറെക്കയുള്ള ചീത്തവിളികള്‍ കേട്ടിരുന്നു. എന്താ കാര്യമെന്നന്വേഷിച്ചപ്പോൾ ആരോ പറഞ്ഞു :" ഓ, അബടെ ഒരു തള്ളേണ്ട് . അവരിങ്ങനെ എപ്പളും എല്ലാരേം പ്രാകിക്കൊണ്ടിരിക്കും. സാറത്‌ കാര്യാക്കണ്ട.' കുടിലിന്റെ അകത്തുചെന്ന്‌ നോക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തി.
മൂന്നാമത്തെ സന്ദര്‍ശനത്തിലാണ്‌ അവര്‍ പുറത്തുവന്നത്‌. പതിവുപോലെ മേശപ്പുറത്ത്‌ മരുന്നുകള്‍ നിരത്തി, ഇരിക്കാന്‍ തുടങ്ങുമ്പോൾ അവരുടെ കുടിലിനു മുന്നില്‍ നിന്ന്‌ കനത്ത ശബ്‌ദം കേട്ടു: " തേ, അബടെ ഇരിക്കണേനു മുന്നേ എന്നെ ഒന്നു നോക്ക്യേച്ചു പോ സാറേ.'
സാധാരണ പണിയസ്‌ത്രീകേളക്കാള്‍ ഉയരവും വണ്ണവുമുള്ള അവര്‍ ഞങ്ങള്‍ എത്തുന്നതിനുമുമ്പേ പുറത്തേ തിണ്ണയില്‍ വന്നിരിക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ അവിടെയുളള മറ്റേതു സ്‌ത്രീകളേക്കാലും ആരോഗ്യമുണ്ടെന്നു തോന്നും. പ്രായം ഏതാണ്ട്  അറുപത്‌ കഴിഞ്ഞിട്ടുണ്ടാവും.
'അമ്മ ഇങ്ങോട്ടു വന്നോളൂ. ഞാന്‍ നോക്കാല്ലോ.' രണ്ടു  തവണ വിളിച്ചിട്ടും കാണാന്‍ കൂട്ടാക്കാത്ത ആളല്ലേ , ഇനി ഇങ്ങോട്ടു വരട്ടേയെന്നു കരുതി. അവര്‍ പതുക്കെ ചുവരില്‍ പിടിച്ച്‌ എഴുേന്നറ്റു. അപ്പോഴാണ്‌ പുറകില്‍ ചാരി വച്ചിരുന്ന ക്രച്ചസ്‌ ശ്രദ്ധിച്ചത്‌. അവരതെടുത്ത്‌ കക്ഷത്തില്‍ ചേര്‍ത്തുവച്ചു. ഞാന്‍ ഞെട്ടിപ്പോയി. വലത്തേ കാല്‍ മുട്ടിനുമുകളില്‍, തുടയുടെ പകുതിവരെ മാത്രേ ഉള്ളൂ !
 ചാടിയെണീറ്റ്‌ പറഞ്ഞു :"വരണ്ട, വരണ്ട. അമ്മ അവിടെത്തന്നെ ഇരുന്നാല്‍ മതി. ഞാനങ്ങോട്ടു വന്നോളാം.'
കുറ്റബോധത്താടെ അടുത്തുചെന്നിരുന്ന്‌ പരിശോധിക്കുന്നതിനിടയില്‍ ആ കഥ കേട്ടു.
മാക്ക ആ കോളനിയിലെ ഏറ്റവും തന്റേടിയും സമര്‍ത്ഥയുമായ പെണ്ണായിരുന്നു. കോളനിയിലെ മറ്റുപെണ്ണുങ്ങളുടെ സംരക്ഷകയുമായിരുന്നു അവര്‍. പണിയസ്‌ത്രീകളെ പുറേമനിന്ന്‌ വരുന്ന ആണുങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെ മറ്റുള്ളവരെ ബോധവത്‌ക്കരിക്കാനും അവര്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. അവരുടെ മുണ്ടിന്റെ കുത്തില്‍ തലയൊളിപ്പിച്ചിരുന്ന മൂര്‍ച്ചയുള്ള അരിവാളിനെ ഭയന്ന്‌ പുറമേനിന്നുള്ള പൂവാലന്മാര്‍ ആ വഴി യാത്ര കുറച്ചു. കോളനിയിലെ ആണുങ്ങള്‍ അന്നും കള്ളുകുടിച്ചിരുന്നെങ്കിലും മാക്കയുടെ കൈക്കരുത്തിനേയും അരക്കെട്ടിലെ അരിവാളിനേയും പേടിച്ച്‌ അവര്‍ ഇന്നത്തെപ്പോലെ പെണ്ണുങ്ങളെ തല്ലാന്‍ ഭയന്നിരുന്നു. അങ്ങെനയിരിക്കെ പതിനഞ്ചു വര്‍ഷം മുമ്പ്‌ ഒരു സന്ധ്യക്ക്‌ മാനന്തവാടിയില്‍ പോയി മടങ്ങിവരുന്ന വഴി അവരെ ഒരു ജീപ്പ്‌ ഇടിച്ചു തെറിപ്പിച്ചു. താഴെ വീണ മാക്കയുടെ വലതു തുടയിലൂടെ ജീപ്പുകയറിയിറങ്ങി. വണ്ടിഅപകടത്തില്‍ കാല്‍ നഷ്‌ടപ്പെട്ടതിനാല്‍ നല്ലൊരുതുക ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍നിന്ന്‌ വാങ്ങിക്കൊടുക്കാമെന്ന്‌ പറഞ്ഞ്‌ ആശുപ്രതിയിലെത്തിയ വക്കീല്‍ അവരോട്‌ ചില പേപ്പറുകളില്‍ വിരലടയാളം പതിപ്പിച്ച്‌ വാങ്ങിച്ചു. ഒന്നരമാസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഒന്നേകാല്‍ കാലുമായി അവര്‍ വീട്ടിലെത്തി.
മാസങ്ങള്‍ക്കു ശേഷം ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍നിന്ന്‌ അവര്‍ക്ക്‌ ഒന്നരലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ടുള്ള കത്തുവന്നു. വക്കീലിനൊപ്പം മാക്കയും മകനും പോയി വിരലൊപ്പിട്ടുകൊടുത്തു . വക്കീല്‍ പണം എണ്ണിവാങ്ങി. പുറത്തിറങ്ങിയ മാക്കയ്‌ക്കും മകനും അയാള്‍ പതിനായിരം രൂപ കൊടുത്തു. ബാക്കി ഒരു ലക്ഷത്തി നാല്‌പതിനായിരം രൂപ വക്കീല്‍ ഫീസായി എടുത്തു!
എല്ലാവേരയും ഭയപ്പെടുത്തി നടന്നിരുന്ന മാക്ക പരസഹായമില്ലാതെ ഒന്നും ചെയ്യാനാവത്തവളായി എന്നറിഞ്ഞപ്പോൾ ആരും വകവയ്‌ക്കാതെയായി. പുറമേനിന്നുള്ള പൂവാലന്മാര്‍ കോളനി പരിസരത്ത്‌ പേടിയില്ലാതെ കറങ്ങാന്‍ തുടങ്ങി. ആണുങ്ങള്‍ കള്ളുകുടിച്ചു വന്ന്‌ പെണ്ണുങ്ങളെ തല്ലുമ്പോള്‍ മാക്ക പായയില്‍ കിടന്ന്‌ ആക്രോശിച്ചു. പക്ഷേ സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത ആളെ ആര്‍ക്ക്‌ പേടി! ക്രമേണ അവര്‍ ആ ഇരുട്ടുമുറിയില്‍ നിന്ന്‌ അധികം പുറത്തിറങ്ങാതായി. എല്ലാവരോടും ദേഷ്യമായി. പുറത്തുനിന്ന്‌ വരുന്ന എല്ലാവരേയും സംശയത്തോടെ മാത്രം കാണാന്‍ തുടങ്ങി.
പരിശോധന കഴിഞ്ഞ്‌ മരുന്നുകൊടുത്ത്‌ തിരിയുമ്പോള്‍ ആ അമ്മ എന്റെ കൈയ്യില്‍ ബലമായി പിടിച്ചു.
'സാറ്‌ ഒന്നും ബിശാരിക്കരുത്‌. എനിക്കിപ്പ ആരേം ബിച്വാസോല്ലാണ്ടായി. അല്ലാണ്ട്‌ സാറിനോട്‌ തേഷ്യോന്നുംണ്ടായിറ്റല്ല.'
അവരുടെ പുറത്ത്‌ പതിയെ തട്ടി, തിരിഞ്ഞു നടക്കുമ്പോള്‍ കണ്ണുനിറഞ്ഞത്‌ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ഷാളെടുത്ത്‌ തുടച്ചു.



 

Thursday, March 15, 2018

കേരളകൗമുദി 21. 05. 2017

ഇവൾ ഇവർക്കെല്ലാമാണ്

മലയാളമനോരമ 08. 03. 2018

ഊരുകളുടെ സ്വന്തം ഡോക്ടർ

Thursday, October 26, 2017

സ്വാഗത ഗാനം

വരിക സഖാക്കളെ...
വരികെൻ സഖാക്കളെ...
നമ്മളീ നാടിന്റെ കാവലല്ലോ...
മത -ജാതി ഭൂതങ്ങൾ കൊലവിളിച്ചെത്തുമ്പോൾ അവരെത്തടുക്കുവാനാരുവേറെ !
//വരിക സഖാക്കളെ//

ദുഷ് പ്രഭുത്വത്തിന്റെ അടിവേരറുത്തവർ 
അരുതായ്മകൾക്കെതിരെ നമ്മേ നയിച്ചവർ
അന്നു തെളിയിച്ച വിപ്ലവാഗ്നി
നമുക്കിന്നും കെടാതെ ജ്വലിപ്പിച്ചു നിർത്തിടാം......
//വരിക സഖാക്കളെ//

പോരാട്ട വീഥിയിൽ പതറാതെ നിന്നവർ
നമ്മെ നാമാക്കുവാൻ ജീവൻ വെടിഞ്ഞവർ
ഹൃദയരക്തംകൊണ്ടു പ്രിയപതാകക്കന്നു വർണ്ണം കൊടുത്തവർ, അവരെ
സ്മരിക്ക നാം...

ഇൻക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
രക്തപതാക സിന്ദാബാദ്
രക്തസാക്ഷികളമരന്മാർ 
ജീവിക്കുന്നു, നമ്മളിലൂടെ

പടികടന്നെത്തുന്ന നവഫാസിസം
നെഞ്ചിലതിക്രൂരദംഷ്ട്രയാഴ്ത്താൻ പാഞ്ഞടുക്കവേ
അവരെ ചെറുക്കുവാൻ
അവരെ തുരത്തുവാൻ
അണിചേർന്നു നീങ്ങിടാം
വരിക സഖാക്കളേ.... 
വരിക സഖാക്കളേ....
വരിക സഖാക്കളേ....

ഇൻക്വിലാബ് സിന്ദാബാദ്....
സിപിഐ എം സിന്ദാബാദ്....
പാർട്ടി കോൺഗ്രസ്സ് സിന്ദാബാദ്...
ഏരിയ സമ്മേളനം സിന്ദാബാദ്‌...

Tuesday, October 24, 2017

സ്വതന്ത്ര

ഞാനോ സ്വതന്ത്ര !
----------------------------
ചന്തമായ്‌ മൂന്നു വര്‍ണ്ണങ്ങളൊന്നാക്കി 
നെയ്തതിന്‍ മധ്യേ ചക്രം വരച്ചൊരീ 
ചേല നന്നായുടുപ്പിച്ചു നിങ്ങളെന്‍ കാതിലോതുന്നു  : 
'അമ്മേ, സ്വതന്ത്ര നീ.' 

ഞാനനങ്ങുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നുവോ 
കാലില്‍ നിന്നും കിലുകിലാരവം? 
കാല്‍ച്ചിലങ്ക തന്‍ ഝങ്കാരമല്ലിത്‌ 
പാരതന്ത്ര്യത്തിൻ ചങ്ങല ഝംഝനം . 

മണ്ണും വിണ്ണും കൽക്കരിപ്പാടവും 
സൂര്യതേജസ്സുപോലും ചരക്കാക്കി ,
വില്പനക്കായ്‌ നിരത്തിവക്കുന്നൊരീ 

കാട്ടുകള്ളന്മാർ നാടുവാഴുമ്പോൾ 

പിറന്ന മണ്ണിൽനിന്നാട്ടിയോടിച്ചൊരെൻ 
കാട്ടുമക്കള്‍ വിശന്നലയുമ്പോള്‍ 
പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കാമാര്‍ത്തരാല്‍ 
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോൾ

സ്വതന്ത്രയല്ല ,
ഞാന്‍  നോവുന്നൊരമ്മ. . . 

മക്കളെത്തമ്മിൽ തല്ലിപ്പിരിക്കുന്ന

സ്പർദ്ധയൂട്ടി വളർത്തിത്തളർത്തുവാൻ  
മത്സരിക്കുന്ന ജാതി -മതങ്ങൾ തൻ 
താഡനമേറ്റെൻ നെഞ്ചകം നീറുന്നു .

ജാതിഭേദങ്ങളില്ലാതെ മർത്യരെ 
തുല്യരായിക്കരുതി പരസ്പരം 
സോദരരായ്  കഴിയാൻ 
ഗുരു തന്ന സ്നേഹമന്ത്രം 
ചുവരെഴുത്തായ് മാറി 
 
പ്രാണവായുവിനായിക്കിടാങ്ങൾ തൻ ദീനരോദനമെങ്ങു മുയർന്നതും
ആർത്തലക്കുന്ന മാതൃവിലാപത്താൽ
ആതുരാലയം വിങ്ങിവിറച്ചതും

കാവി വേഷമണിഞ്ഞ കാട്ടാളരെ
വാക്കുകൊണ്ടുതടയാൻ തുനിഞ്ഞോർ തൻ
ചോര കൊണ്ടു തൊടുകുറി ചാർത്തിയെൻ
മേനിപോലും വികൃതമാക്കുന്നിവർ !

എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകുന്നു !

എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകുമ്പോൾ

കരളു കത്തുന്നു ,സ്വതന്ത്രയല്ലിന്നു ഞാൻ 

ആധിയേറുന്നു ,ഉള്ളം പിടയുന്നു .

പേടികൂടാതെ പെണ്‍മക്കൾ സ്വതന്ത്രരായ് ,
സ്വച്ഛചിത്തരായ് മേവുന്ന നാൾ, എന്റെ 
കാട്ടുമക്കൾ മനുഷ്യരായ് വാഴുന്ന ,

മതങ്ങളേ റ്റിയ മതിലുകൾക്കപ്പുറം ,
മടിശ്ശീലതന്റെ വലിപ്പത്തിനപ്പുറം

ദേശ ,ഭാഷകളതിരുകൾ തീർക്കാത്ത 
സ്നേഹ പാശത്താൽ നിങ്ങൾ പരസ്പരം 
ബന്ധനസ്തരാകുന്നൊരാ നാളെന്ന് ,

അന്നുമാത്രമാണമ്മ സ്വതന്ത്ര

അന്നു മാത്രമീയമ്മ സ്വതന്ത്ര

--------------------------------------

Friday, October 31, 2014

വെള്ളച്ചി.

‘ഓല് നാട്ടാരേ കാണുമ്പ പൊരേല് പായണേന് ഓലേ പറഞ്ഞിറ്റ് കാര്യോല്ല. ഞാടെ കാര്‍ന്നോമ്മാര് ചെയ്ത്ബച്ച പണീന്റെ കൊണാത്. ആരാന്റേം തലബെട്ടം കണ്ടാ ഞാളേ ‘പായ്, പായ് ‘ ന്ന് കാട്ടിലേക്ക് പായിച്ചീന് അബറ്റ. ഒരാളേം കാണിക്കാണ്ടേം മുണ്ടിക്കാണ്ടേം ബളത്തീന്. പിന്നെങ്ങനാ ഇപ്പ ഓല് മറ്റൊള്ളോരോട് മനുസനേപ്പോലെ മുണ്ടേം പറയേം ചെയ്യാ?’
മുറ്റത്ത് കാലുനീട്ടിയിരുന്ന് വെറ്റിലയും അടക്കയും മരംകൊണ്ടുള്ള കുഞ്ഞുരലില്‍ ഇടിക്കുന്നതിനിടയില്‍ വെള്ളച്ചിയമ്മൂമ്മ ആരോടെന്നില്ലാതെ രോഷം കൊണ്ടു . മണ്മറഞ്ഞുപോയ കാര്‍ണോമ്മാരെക്കുറിച്ചു പറയുമ്പോള്‍ ഉപസര്‍ഗ്ഗ വിശേഷണമായി പച്ചത്തെറിവാക്കുകള്‍ ലോഭമില്ലാതെ ഉപയോഗിച്ചു.
കോളനിയിലെ മൂപ്പന്‍ നമ്പിയുടെ ഭാര്യയാണ് വെള്ളച്ചി.
സാധാരണ പണിയര്‍ക്ക് പ്രായമെത്രയായാലും മുടി നരക്കാറില്ല. അതില്‍നിന്ന് വ്യത്യസ്തമായി വെള്ളച്ച്യമ്മൂമ്മയുടെ തലമുടിയാകെ വെളുത്താണ്. പ്രായം തൊണ്ണൂറിലേറെയുണ്ടാകും. പുറത്തുനിന്ന് ആരെങ്കിലും വന്നാല്‍ പണിയക്കുടിയിലെ സ്ത്രീകള്‍ ഓടിയൊളിക്കുന്നതിനെക്കുറിച്ചാണ് അവര്‍ പറയുന്നത്. പണ്ടുമുതലേ കാര്‍ന്നോമ്മാര് അങ്ങനെ ശീലിപ്പിച്ചിരുന്നു. അതിനാലാണത്രേ ഇപ്പോഴും പണിയര്‍ പുറമേനിന്നുള്ളവരെ കാണുമ്പോള്‍ ഓടിയൊളിക്കുന്നത്.
ക്യാമ്പ് കഴിഞ്ഞ് മരുന്നുകള്‍ വാനില്‍ അടുക്കിവച്ചശേഷം കഥകേള്‍ക്കാനും ചരിത്രമറിയാനുമുള്ള കൗതുകത്താല്‍ വെള്ളച്ചിയമ്മൂമ്മയെ പറയാന്‍ പ്രേരിപ്പിച്ചുകൊണ്ട് അടുത്തുകൂടി. കേള്‍വിക്കാരിയെ കിട്ടിയ സന്തോഷത്തില്‍ ചുണ്ടില്‍ രണ്ടു വിരലുകള്‍ ചേര്‍ത്ത് വച്ച്, അതിനിടയിലൂടെ നീട്ടിത്തുപ്പി വെള്ളച്ചി നിവര്‍ന്നിരുന്നു . ‘തള്ള പൊരാണം തൊടങ്ങ്യാ മോന്ത്യായാലും തീരൂലാ. സാറ് ബീട്ടിപ്പാന്‍ നോക്ക്‌ന്നേ ‘
അകത്തുനിന്ന് ഒരു കസേരയുമായി വന്ന മരുമകള്‍ പറഞ്ഞു.
‘പറയട്ടെ. കാര്യങ്ങളറിയാന്‍ എനിക്കും താല്പര്യമുണ്ട്.’ കസേര സ്‌നേഹപൂര്‍വ്വം നിരസിച്ച്, തറയിലിട്ട മുട്ടിപ്പലകയില്‍ ഇരിക്കുന്നതിനിടയില്‍ പറഞ്ഞു.
‘ഞാള് ചെറ്യേ പിള്ളരാരുന്നപ്പോ ഈടേല്ലാം ഇപ്പക്കാണണചേല്‌ക്കൊന്ന്വല്ല. അപ്പോ ഇബ്‌ടേല്ലാം കാടാര്ന്ന് . . .’ മലയാളവും അവരുടെ സ്വന്തം ഗോത്രഭാഷയും ഇടകലര്‍ത്തി വെള്ളച്ചി കഥപറയാന്‍ തുടങ്ങി. ഇടക്ക് ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ടും മറ്റുചിലപ്പോള്‍ വിങ്ങിപ്പൊട്ടിയും നല്ല ഓര്‍മ്മകളില്‍ നിഷ്‌ക്കളങ്കമായി സന്തോഷിച്ചും. പണ്ട് ജന്മിമാരുടെ അടിമകളായിരുന്നൂത്രേ പണിയര്‍. ഓരോ വര്‍ഷവും വള്ളിയൂര്‍ക്കാവിലെ ഉത്സവത്തിനാണ് അവര്‍ പണിയക്കുടുംബങ്ങളെ ലേലം വിളിക്കുന്നത്. പിന്നെ അടുത്ത ഒരുവര്‍ഷത്തേക്ക് അവര്‍ ജന്മിയുടെ സ്വകാര്യസ്വത്താണ്. അങ്ങനെ സ്വന്തമാക്കുന്ന പണിയന്റെ കുടുംബത്തിനുമേല്‍ ജന്മിക്ക് സര്‍വ്വാധികാരമാണ്. പുലര്‍ച്ചെ മുതല്‍ മൂവന്തിയോളം പാടത്തും പറമ്പിലും മാടിനെപ്പോലെ പണിയെടുക്കുന്ന പണിയന് പക്ഷേ തമ്പ്രാന്റെ അടിച്ചതിനകത്ത് കയറാന്‍ അവകാശമില്ല. തീണ്ടാപ്പാട് ദൂരെ വേണം നില്‍ക്കാന്‍. ആഴ്ചയിലൊരിക്കല്‍ തലയില്‍തേക്കാന്‍ ഒരുതുടം എണ്ണ, മാസത്തില്‍ ഒരുസേര്‍ നെല്ല്, ഓണത്തിനും വിഷൂനും ഓരോ തുണി. ഇത്രയൊക്കെയാണ് കൂലി.
വയനാട്ടിലെ പലയിടങ്ങളിലും ഇപ്പോഴും സവര്‍ണ്ണ ഹിന്ദുക്കളും ആദിവാസികളിലെത്തന്നെ ഉയര്‍ന്ന ഗോത്രക്കാരും പണിയരെ മുറ്റത്തുപോലും കയറാനനുവദിക്കാറില്ല. വയനാട്ടിൽ ഉള്ളപ്പോൾ എന്നോടൊപ്പം സഹായികളായി താമസിക്കുന്നവർ പണിയാരാണെന്നു കേട്ട് അവിടെയുള്ളവർ അത്ഭുതപ്പെടാറുണ്ട്. പണിയരെ വീട്ടിൽ കയറ്റുമോ ,അവർ പാകം ചെയ്ത ഭക്ഷണം നിങ്ങൾ കഴിക്കുമോ എന്നെല്ലാമുള്ള ചോദ്യങ്ങൾ ഇപ്പോഴും എനിക്ക് കേൾക്കേണ്ടിവരാറുണ്ട്
‘ചെറ്യേ മൊട്ടത്ത്യോളേം മൊട്ടമ്മാരേം തമ്പ്രാക്കള് കാണാത്യാ ഞാള് ബളത്തല്.’ വെള്ളച്ചി കഥ തുടര്‍ന്നു. പെണ്‍കുട്ടികളെ മൊട്ടത്തി എന്നും ആണ്‍കുട്ടികളെ മൊട്ടന്‍ എന്നുമാണ് അവരുടെ ഭാഷയില്‍ പറയുന്നതെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു എങ്കിലും അവരെ തമ്പ്രാക്കളില്‍നിന്ന് ഒളിപ്പിക്കുന്നതിന്റെ രഹസ്യം മനസ്സലായില്ല. എന്റെ സംശയം കേട്ടപ്പോള്‍ അമ്മൂമ്മ ഉറക്കെച്ചിരിച്ചു. ചിരിയുടെ അവസാനം പുച്ഛവും ദേഷ്യവും സങ്കടവും അടക്കാനാവാതെ അവര്‍ നീട്ടിത്തുപ്പി. കുറച്ചുനേരം അവര്‍ മൗനമായിരുന്നു. മുഖം ദേഷ്യത്താല്‍ വലിഞ്ഞുമുറുകി.
‘ഓല് തൂരേന്ന് ബരണകണ്ടാ പണ്യേര് കാട്ടിലേക്ക് പായണം, ഓലേ തീണ്ടാണ്ടിരിക്കാന്‍. ബയലിലും തോട്ടത്തിലും പണീട്ത്ത് തളര്‌മ്പോ ച്ചിരി ബെള്ളം കുടിക്കണേങ്കി ചെരട്ടേലാ ഒയിച്ച് തരല്. അതും തൂരെ പറമ്പില്. പയിക്കുമ്പം പറമ്പില് കുയീട്ത്ത്, അതില് ചേമ്പെല ഇട്ട് അതിലൊയിച്ചാ കഞ്ഞി തരല്. ഓലടെ പാത്തരങ്ങള് പണിച്ച്യോള് തൊട്ടാ ചുത്തം മാറും, മുറ്റത്ത് ഞാള് കേറ്യാ പിന്നെ ചാണാന്‍ തളിക്കണം ചുത്താവാന്‍. പച്ചേ, പണിച്ച്യോളെ പിടിച്ചോണ്ട് പോയി അബമ്മാര്‌ടെ തെളപ്പ് തീര്‍ക്ക്മ്പ ചുത്തക്കേടൂല്ലാ തീണ്ടലൂല്ല. പണിച്ച്യോളെ ബയറ്റില്ണ്ടാക്കി ബിട്ടാ ണ്ടാബണ പൈതങ്ങളെ തൊടാന്‍ പറ്റൂല്ല.. ത്ഫൂ. . .’
വെറ്റിലയില്‍ നൂറുതേച്ച്, അടക്കചേര്‍ത്ത് കൈയുരലില്‍വച്ച് ഇടിക്കുന്നത് നോക്കി വെള്ളച്ച്യമ്മൂമ്മയുടെ ദേഷ്യമടങ്ങാന്‍ ക്ഷമയോടെ കാത്തിരുന്.
‘നാട്ടീന്നു ബന്ന *ചേട്ടമ്മാര്‍ക്ക് തീണ്ടലും തൊടീല്വൊന്നൂല്ല. ഓല്ക്ക് ബേണ്ടത് ഞാടെ കുടീരിക്കണ കാടാ. അയിന് ഓല് മൂപ്പന് ച്ചിരി കള്ളും പൊകലേം ബാങ്ങികൊട്ക്കും. ഓലതും ബാങ്ങി എല്ലാം ഒയിഞ്ഞ് കൊട്‌ക്ക്വേം ചെയ്യും. ചേട്ടമ്മാര്ക്കും ഇബ്ടത്തെ തമ്പ്രാക്കമ്മാര്ക്കും ഒര് കാര്യത്തില് ബത്യാസോല്ല. മോന്ത്യായാ കൂട്ടിന് ഞാടെ മൊട്ടച്ച്യാരെ ബേണം. അതോണ്ടാ കാര്‍ന്നോമ്മാര് പൈതങ്ങളെ നാട്ടാരെ കാണാണ്ട് ബളത്തീത്. കുടീരിക്കണ കാടിന്റട്‌ത്തെങ്ങാനും ആരാന്റേം തലബെട്ടം കണ്ടാ ഓല് ഞാളെ കാട്ടിലേക്ക് പായിക്കും.’
പെട്ടെന്ന് അമ്മൂമ്മ തളര്‍ന്നു . ശ്വാസം നീട്ടി വലിക്കാന്‍ തുടങ്ങി. വിയര്‍ത്തുമുങ്ങി. ആകെ ഒരു സംഭ്രമം. ഓടിച്ചെന്ന് ബി പി അപ്പാരറ്റസ് എടുത്തുകൊണ്ടുവന്നു. ബ്ലഡ് പ്രഷര്‍ ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ശ്വാസംമുട്ടലുമുണ്ട്. ഹൃദ്രോഗിയായ അവര്‍ കൂടുതല്‍ സംസാരിച്ചതിന്റെ ക്ഷീണവും പഴയകാര്യങ്ങള്‍ അയവിറക്കിയപ്പോഴുണ്ടായ വികാരത്തള്ളിച്ചയുമാണ് പെട്ടന്നവരെ തളര്‍ത്തിയത്. മരുന്നു കൊടുത്തു. കുടിലിനകത്തുകൊണ്ടുപോയി കിടത്തി. കുറച്ചുസമയംകൂടി അവിടെത്തന്നെയിരുന്നു. വീണ്ടും പരിശോധിച്ചപ്പോള്‍ ബി പി താണതായി കണ്ടു. ശ്വാസംമുട്ടലും കുറഞ്ഞു. നന്നായി ഇരുട്ടിയപ്പോള്‍ അവര്‍ പൊയ്‌ക്കൊള്ളാന്‍ നിര്‍ബന്ധിച്ചു.
ആ കാലമൊക്കെ കഴിഞ്ഞില്ലെ, ഇനി നിങ്ങളെ ആരും ഉപദ്രവിക്കില്ല എന്ന് വെള്ളച്ചിയെ സമാധാനിപ്പിച്ച് വണ്ടിയില്‍ കയറുമ്പോള്‍ വിങ്ങലോടെ ഓര്‍ത്തു, ചൂഷകര്‍ക്കും ചൂഷണത്തിന്റെ രീതിക്കും മാത്രമാണ് മാറ്റം വന്നിരിക്കുന്നത്. ഇവരുടെ അവസ്ഥക്ക് ഇനി എന്നാണൊരു മാറ്റമുണ്ടാവുക !
—————————————
* ക്രിസ്ത്യാനികളെ പൊതുവെ വയനാട്ടിൽ പറയുന്നത് ചേട്ടന്മാർ എന്നാണ് .